Tuesday, February 28, 2012

പിന്നോട്ട് ചലിക്കുന്ന ഘടികാര സൂചികള്‍




കഥ

പിന്നോട്ട് ചലിക്കുന്ന ഘടികാര സൂചികള്‍
വി.ആര്‍.രാജമോഹന്‍

(2010-ല്‍ പുഴ.കോം നടത്തിയ ചെറുകഥാ മല്‍സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പത്ത് കഥകളില്‍ ഒന്ന്)

            ചുവരലമാരയില്‍ പൊടി പിടിച്ച് കിടന്നിരുന്ന തടിച്ച ടെലഫോണ്‍ ഡയറക്ടറി തപ്പിയെടുത്ത്   യെല്ളോ പേജസില്‍ കൊറിയര്‍ സര്‍വീസിന്‍്റെ നമ്പറിനായി പരതുമ്പോള്‍ മൃദുലയുടെ കൈവിരലുകള്‍ നല്ലപോലെ വിറയ്ക്കുന്നുണ്ടായിരുന്നു. പ്രഷറും, ഷുഗറും ചെക്ക് ചെയ്യണമെന്ന് ശരത്തും, ലക്ഷ്മിയും തലേന്നും ഓര്‍മിപ്പിച്ചിരുന്നതാണ്.ഡയഗേ്നാസ്റ്റിക് ലബോറട്ടറി പുതിയതായി മൊബൈല്‍ സര്‍വ്വീസ് തുടങ്ങിയിട്ടുണ്ടെന്ന് ആരോ പറഞ്ഞ് കേട്ടിരുന്നു. എന്നിട്ടും എന്തോ യെല്ളോ പേജസില്‍ ലാബിന്‍്റെ നമ്പറിനായി ശ്രമിക്കാന്‍ താത്പര്യം തോന്നിയില്ല. അന്തര്‍ദേശീയ പ്രശസ്തിയുള്ള കൊറിയര്‍ കമ്പനിയുടെ നമ്പര്‍ കണ്ടത്തൊന്‍ അധികം ബുദ്ധിമുട്ടേണ്ടിവന്നില്ല. കൂറ്റന്‍ കണ്ടെയ്നറിലും വിമാനത്തിനലുമൊക്കെയായി അതിവേഗം ചരക്കു കള്‍ സഞ്ചരിക്കുന്നതിന്‍െറ ടെലിവിഷന്‍  പരസ്യം മനസ്സില്‍ തെളിഞ്ഞു. അയക്കാനുള്ള പാഴ്സലിന്‍്റെ തൂക്കം ചോദിക്കുമ്പോള്‍ എന്ത് മറുപടി പറയും? അങ്ങേതലയ്ക്കലുള്ള ആള്‍ ഫോണ്‍ കട്ട് ചെയ്യുമോ ?. മൃദുലയ്ക്ക് ആശങ്കയായി.


            കമ്പനിയുടെ പേര് ആകാവുന്നത്ര സ്റ്റൈലില്‍ പറഞ്ഞുകൊണ്ട് പെണ്‍കുട്ടി സുപ്രഭാതം നേര്‍ന്നപ്പോഴാണ് നമ്പര്‍ ഡയല്‍ ചെയ്തു കഴിഞ്ഞു എന്നോര്‍ത്തത്. ഏതു ഭാഷയില്‍ സംസാരിക്കണമെന്ന സംശയം ഞൊടിയിടയിലാണ് ഉണ്ടായത്. പ്രശസ്തമായ ഇന്‍്റര്‍നാഷണല്‍ സ്കൂളിന്‍്റെ റിട്ടയേര്‍ഡ് പ്രിന്‍സിപ്പലാണ് താനെന്ന് ധരിപ്പിക്കേണ്ടതുണ്ടോ ? മലയാളം പറഞ്ഞാല്‍ ഏതോ ഒരു വൃദ്ധ എന്ന് തോന്നിച്ചെങ്കിലോ ? അനാവശ്യ സംശയങ്ങളാണെന്ന്  അറിയാമായിരുന്നിട്ടും മനസ്സില്‍ പല ചോദ്യങ്ങളുമുണ്ടായി. താന്‍ എന്തെങ്കിലും പറഞ്ഞോ..അതോ തന്‍്റെ നിശ്വാസം അവള്‍ കേട്ടോ ? യെസ് മാഡം .. പ്ളീസ്... എന്ന് പെണ്‍കുട്ടി പ്രതികരിച്ചത് എങ്ങനെയെന്നായി .അടുത്ത ചിന്ത.‘ വാട്ട് ക്യാന്‍ ഐ ഡു ഫോര്‍ യു ?’ അവള്‍ വീണ്ടും തുടരുകയാണ്. അതത്ര ശരിയല്ലല്ളോ. മലയാളം മാത്രമറിയുന്നവര്‍ വിളിച്ചാല്‍ സ്പോക്കണ്‍ ഇംഗ്ളീഷ് ക്ളാസ്സില്‍ നിന്ന് കിട്ടിയ ഈ വാക്കുകളല്ളേ പറയുക. മട്ടാഞ്ചേരിക്കാരിയോ, ആലുവക്കാരിയോ എന്നറിയാന്‍ മലയാളത്തില്‍ തന്നെ പറയിപ്പിക്കണം. അല്ലാതെ എം.ജി.റോഡിലെ ആപ്പീസിലിരുന്ന് ആംഗലേയത്തില്‍ പറഞ്ഞാല്‍ അമേരിക്കക്കാരിയാകുമോ?  സ്വതവേയുള്ള നിര്‍ബന്ധ ബുദ്ധി മൃദുലയില്‍ പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തി.
ഇത് മിസിസ് താരാനാഥാനാണ്. കൈരളി അപ്പാര്‍ട്ട്മെന്‍്റ്സില്‍ നിന്ന്. പരിചയ പ്പെടുത്തിയപ്പോള്‍ സ്വന്തം പേര് വിട്ട് പോയത് ബോധപൂര്‍വ്വമായിരുന്നോ? പത്ത് വര്‍ഷത്തിലേറെയായില്ളേ.?.എവിടെയെല്ലാം ഇന്നും താന്‍ അദ്ദേഹത്തിന്‍്റെ പേര് ഉപയോഗിക്കുന്നു. അതുകൊണ്ട് എന്തെങ്കിലും സുരക്ഷിതത്വം കിട്ടുന്നുണ്ടോ? ചിന്തകള്‍ വീണ്ടും കാടുകയറി. പെണ്‍കുട്ടി മലയാളത്തില്‍ തന്നെ പ്രതികരിച്ചു. പറഞ്ഞോളു മാഡം. എന്താണ്  വേണ്ടത് ?
എനിക്കൊരു പാഴ്സല്‍ അയക്കണം. യു.എസ്സിലേയ്ക്കാണ്.
എത്ര വെയ്റ്റ് വരും ? ബള്‍ക്ക് ക്വാണ്ടിറ്റിയാണെങ്കില്‍ ഷിപ്പ്മെന്‍്റ് തന്നെ വേണം. ‘ഈസ് ഇറ്റ് എ ബിഗ് വണ്‍? ’
നോ..ചെറിയൊരു ബോട്ടിലാണ്, ഒണ്‍ലി ഹണ്‍ഡ്രഡ് മില്ലി ഗ്രാം.
ഓ..സോറി മാം...അങ്ങനെയെങ്കില്‍ ഐറ്റം ഏതെന്ന് ഡിസ്ക്ളോസ് ചെയ്യണം. കസ്റ്റംസ് അതോറിറ്റീസ് വളരെ സ്ട്രിക്ടാണ്.
അങ്ങനെയൊരു പ്രോബ്ളം ഉണ്ടാകുമോ ? ഇത് വെറുമൊരു ഓയിലാണ്. മൃദുല വിട്ടു കൊടുത്തില്ല.
ഓയിലാണെങ്കില്‍ അങ്ങേയറ്റം പ്രോബ്ളമാണല്ളോ മാം. പ്രസ് റിപ്പോര്‍ട്ട്സ് ഒന്നും കാണാറില്ളേ..കഴിഞ്ഞയാഴ്ച ഗഞ്ച ഓയില്‍ കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റിലായ വാര്‍ത്ത ചാനലുകളിലെല്ലാം വന്നിരുന്നല്ളോ..
ആദ്യമൊന്ന്പതറിയെങ്കിലും അതിനെ സമര്‍ത്ഥമായി നേരിടാന്‍ മൃദുലയ്ക്കായി. ഇതൊരു ആയുവേദിക് മെഡിസിനാണ്- മുറിവെണ്ണ.. എത്ര പെട്ടെന്നാണ് അങ്ങനെയൊരു ഉത്തരം നാവിന്‍ തുമ്പില്‍ വന്നത്. തന്‍്റെ ബുദ്ധിക്ക് കുറവ് വന്നുവെന്ന് ആരാണ് പറഞ്ഞത്.
എന്നാലും പ്രശ്നമാണ് മാം. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചെക്കിംഗ് ഉള്ളത് ആയുര്‍വേദിക മെഡിസിനാണ്. ലേഹ്യമെന്നൊക്കെ പറയുന്നതില്‍ കഞ്ചാവ് മിക്സ്
ചെയ്യുന്നുണ്ടത്രേ.പെണ്‍കുട്ടിയുടെ കടുത്ത നിലപാട് ദേഷ്യം ഉളവാക്കി.
എന്താണ് തന്‍്റെ പേര് ? സംസാരം വഴിമാറിയപ്പോള്‍ മൃദുലയിലെ പഴയ അദ്ധ്യാപിക ഉണര്‍ന്നു.
ഞാന്‍ സുകന്യ. ഇടപ്പള്ളിയിലാണ് താമസം. ഹസ്ബന്‍്റ് ബാങ്കിലാണ്. നിര്‍ത്താതെയുള്ള മറുപടിക്കിടയില്‍ ന്യൂ ജനറേഷന്‍ ബാങ്കിന്‍്റെ ചുരുക്കപ്പേര് കൃത്യമായി മനസ്സിലാക്കാന്‍ മൃദുലയ്ക്ക് ഒന്നുകൂടെ ചോദിക്കേണ്ടി വന്നു.
ഒറ്റശ്വാസത്തിന് പകുതി ബയോഡാറ്റയും വെളിപ്പെടുത്തിയ പെണ്‍കുട്ടിയോട് എന്തോ പെട്ടന്ന് ഒരലിവ്.താന്‍ എന്ന് വിളിക്കേണ്ടിയിരുന്നില്ല.  അവളോട് ബാക്കി കൂടെ ചോദിക്കാന്‍ മനസ്സ് വെമ്പി. കുട്ടികളുണ്ടോ.? മാതാപിതാക്കള്‍ എവിടെ? .സ്വന്തം നാട് ഇവിടെ തന്നെയോ? എന്താണ് പഠിച്ചിട്ടുള്ളത് ? ഒന്നും ചോദിക്കാന്‍ കഴിഞ്ഞില്ല.
നിങ്ങളുടേത് അറേഞ്ച്ഡ് മാര്യേജ് ആയിരിക്കാനിടയില്ലല്ളോ? എല്ലാ ചോദ്യങ്ങളും മാറ്റിവെച്ച് മൃദുല ചോദിച്ചു.
ഇല്ല മാം. പ്യൂവര്‍ലി അറേഞ്ച്ഡ്. പക്ഷേ എല്ലാവരും  കരുതുന്നത് ഞങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായി റൊമാന്‍സിലായിരുന്നുവെന്നാണ്. ഏട്ടനെ ഞാന്‍ ആദ്യമായി കാണുന്നത് പെണ്ണു കാണാന്‍ വന്നപ്പോള്‍ മാത്രമാണ്. എന്‍ഗേജ്മെന്‍്റ് ഉണ്ടായൂല്ലാ. പിന്നീട് കല്യാണത്തിന്‍്റെ അന്നാണ് കാണുന്നത്. അതിനിടയില്‍ ഫോണില്‍ പോലും വിളിച്ചിട്ടില്ല.
അയ്യോ മാം ആരെന്നറിയാതെയാണല്ളോ ഇത്രയുമൊക്കെ സംസാരിച്ചത്. പ്രായം പോലും ചോദിച്ചില്ല. ഞാനൊന്ന് ഗസ്സ് ചെയ്യട്ടെ? 49, ജോലി ബാങ്കില്‍. ഹസ്ബന്‍്റ് വിദേശത്ത്. ഒരു മകനും ഒരു മകളും.
സുകന്യ നിര്‍ത്താതെ തുടരുകയാണ്. ആദ്യം തോന്നിയ നീരസം ക്രമേണ ഇല്ലാതായി. പ്രോഡക്ട് സെല്ലിംഗിനായി കസ്റ്റമേഴ്സിനെ വെറുതെ ഫ്ളാറ്റര്‍ ചെയ്യുന്ന ടെക്നിക് അല്ല അവളുടേതെന്ന് തോന്നി. ഇങ്ങനെ ആകസ്മികമായി പരിചയപ്പെടുന്നവരോട് ചങ്ങാത്തം കൂടരുതെന്ന് മക്കള്‍ പ്രത്യേകം വിലക്കിയിട്ടുള്ളതാണ്. മുമ്പും ഇത്തരം അബദ്ധങ്ങളില്‍ താന്‍ ചാടിയിട്ടുള്ളതിനാലാകണം അവര്‍ അങ്ങനെ പറയുന്നത്.

49 അല്‍പ്പം കൂട്ടിപ്പറഞ്ഞതാണെന്നും ചിലപ്പോള്‍ അതിലും കുറവേ ഉണ്ടാവുകയുള്ളൂവെന്നും കൂടി പറഞ്ഞതോടെ താനും അല്‍പം പൊങ്ങിപ്പോയോ. ശബ്ദം സ്വീറ്റാണെന്നും പാട്ട് പഠിച്ചിട്ടുണ്ടോയെന്നും കൂടി ചോദിച്ചപ്പോള്‍ ശരിക്കും പറഞ്ഞാല്‍ മനസ്സ് ഒന്നിളകി. ചോദ്യങ്ങളില്‍ നിറഞ്ഞത് ആത്മാര്‍ത്ഥത തന്നെയെന്ന് ഉറപ്പിച്ചു.
ആരുടേയും പ്രശംസാവചനങ്ങളില്‍ കുടുങ്ങാതെയാണ് ഇതുവരെയത്തെിയത്. താരാനാഥ് എന്നെങ്കിലും തന്നെ പുകഴ്ത്തി സംസാരിച്ചിട്ടുണ്ടോ. ഒരു പക്ഷെ അതിന്‍്റെ ആവശ്യമില്ളെന്ന് തോന്നലായിരിക്കാം. എന്നു കരുതി പൂര്‍ണ്ണമായും അതങ്ങനെതന്നെയായിരുന്നുവെന്ന് പറയാനാകുമോ. പലപ്പോഴും തന്നെ ബോധപൂര്‍വ്വം താഴ്ത്തിക്കെട്ടി സംസാരിക്കാനല്ളേ അദ്ദേഹം ശ്രമിച്ചിട്ടുള്ളൂ.   കോളേജിലേയ്ക്ക് മാറാനുള്ള അവസരം നഷ്ടപ്പെടുത്തിയത് ശരിക്കും ആരാണ് ? തന്‍്റെ സുഖസൗകര്യങ്ങള്‍ നഷ്ടപ്പെടുമെന്നതിനാലായിരുന്നല്ളോ താരാനാഥ് അതിന് തടസ്സം നിന്നത്.

പത്താംക്ളാസ് മാത്രം പൂര്‍ത്തിയാക്കിയ സുമിത്ര ഇന്ന് എവിടെയത്തെി. റിട്ടയേര്‍ഡ് വിമന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സുമിത്ര ശ്രീനിവാസന്‍്റെ വാക്കുകളല്ളേ പലപ്പോഴും മാധ്യമങ്ങളില്‍ തലവാചകങ്ങളാകുന്നത്. വനിതാ കമ്മീഷന്‍്റെ അദ്ധ്യക്ഷ പദവിയിലേയ്ക്ക് പരിഗണിക്കപ്പെടുന്നവരില്‍ അവളുമുണ്ടെന്നല്ളേ കേള്‍ക്കുന്നത്. അടുത്തിടെ ഞായറാഴ്ചയിലെ ടി.വി. അഭിമുഖത്തില്‍ സുമിത്രയായിരുന്നല്ളോ.അതിഥി  വീട്ടമ്മയായി ഒതുങ്ങിക്കഴിയാന്‍ വിധിക്കപ്പെട്ടവളായിരുന്നു താനെന്ന് അഭിമുഖത്തില്‍ ഒരിടത്തും അവള്‍ പറഞ്ഞില്ലല്ളോ എന്നോര്‍ത്ത് ദുഖം തോന്നി.  പ്രൈവറ്റായി പഠിപ്പിച്ച് ഡോക്ടറേറ്റ് വരെ സമ്പാദിക്കാന്‍ സഹായിച്ചതിന് പിന്നില്‍   ശ്രീനിവാസന്‍ ഉണ്ടായിരുന്നവെന്ന കാര്യം അവള്‍ മിണ്ടിയതേയില്ല. കോളേജ് വിദ്യാഭ്യാസം എവിടെയായിരുന്നുവെന്ന് വ്യക്തമായി പറയാതെ ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നും സമര്‍ത്ഥമായി സുമി വഴുതി മാറിയത് അത്ഭുതമായി തോന്നി. കാപട്യം നിറഞ്ഞ ഇത്തരം ഇന്‍്റര്‍വ്യൂകള്‍ കാണേണ്ട അവസ്ഥ വരല്ളേയെന്ന് അന്ന് പ്രാര്‍ത്ഥിച്ചുപോയി. താനായിരുന്നു അവളുടെ സ്ഥാനത്തെങ്കില്‍ താരാനാഥിനെ ഓര്‍ക്കുകയെങ്കിലും ചെയ്യുമായിരുന്നു. എന്നെങ്കിലും അത്തരമൊരു ഇന്‍്റര്‍വ്യൂ ഉണ്ടാകുകയാണെങ്കില്‍ താരാനാഥാണ് തന്‍്റെ വിജയത്തിന്‍്റെ പിന്നിലെന്ന് പറയുമോ ? റിട്ടയേര്‍ഡ് സ്കൂള്‍ പ്രിന്‍സിപ്പലിന്‍്റെ സ്ഥാനം ഇന്ന് തന്‍്റെ പേരിനോടൊപ്പം ചേര്‍ക്കാന്‍ കഴിയുന്നതിന്‍്റെ യഥാര്‍ത്ഥ അവകാശി ആരാണ് ? ഒരിക്കലും താരാനാഥ് അല്ലായെന്നതല്ളേ ശരി. അത് തുറന്ന് പറയാന്‍ തനിക്കാകുമോ? പകരം മറ്റാരുടേയെങ്കിലും പേര്  പറയാന്‍ ധൈര്യമുണ്ടാകുമോ?
തിരിഞ്ഞ് നോക്കുമ്പോള്‍ തന്‍്റെ ജീവിതം വിജയമോ, പരാജയമോ? ശരത്തിന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം ലഭിച്ചപ്പോള്‍ എല്ലാവരും തന്നെയല്ളേ അഭിനന്ദിച്ചത്. ‘യു ആര്‍ എ ബ്ളസ്ഡ് മദര്‍’  എന്നല്ളേ പലരും പറഞ്ഞത്. ലക്ഷ്മിയുടെ വിവാഹത്തിനത്തെിയ പലരുടേയും മുഖത്തെ അസൂയ മറക്കാനാവുന്നില്ല. ചിന്തകള്‍ക്ക് കടിഞ്ഞാണിടാന്‍ കഴിയാതെ മൃദുല ബുദ്ധിമുട്ടി.
ആരോടാണ് കടപ്പാട് എന്ന ചോദ്യത്തിന് എന്ത് ഉത്തരം പറയും. ഭര്‍ത്താവ്, മാതാപിതാക്കള്‍, ഗുരുക്കന്‍മാര്‍ എന്നീ പതിവ് ഉത്തരങ്ങള്‍ സത്യത്തോട് നീതി പുലര്‍ത്താറില്ല. പിന്നെയെന്ത് പറയും. മനസ്സ് വീണ്ടും ഗതകാലത്തേയ്ക്ക് ചലിച്ചു. പഴയ വിദ്യാലയം. ബ്ളാക്ക് ബോര്‍ഡും ചോക്ക് പൊടി നിറഞ്ഞ ഡസ്റ്ററും മനസ്സില്‍ നിറയുന്നു. ബി.എഡിന്‍്റെ റിസല്‍ട്ട് വരും മുമ്പ് എക്സ്പീരിയന്‍സിനായി നാട്ടിലെ പഴയ തറവാട്ടുകാരുടെ സ്കൂളില്‍ ആറുമാസക്കാലത്തെ താല്‍ക്കാലിക അദ്ധ്യാപനം. തറവാട്ടിലെ ഇളയ അംഗമായ എഞ്ചിനീയറിംഗ് ബിരുദധാരിയായിരുന്നു സ്കൂള്‍ മാനേജര്‍. ഒരിക്കല്‍ പതിവ് പരിശോധനയ്ക്കായി എത്തിയപ്പോള്‍ പുളിയിലക്കര സാരിയുടുത്ത് തുളസിക്കതിര്‍ ചൂടിയ യുവ അദ്ധ്യാപികയെ കാണുന്നത് സ്വാഭാവികം. ഹെഡ്മാസ്റ്ററോട് വിവരങ്ങള്‍ തിരക്കുന്നു. അല്‍പം ക്ഷയിച്ചെങ്കിലും തറവാടിത്തത്തിന് കുറവില്ല. കാര്യങ്ങളെല്ലാം അതിവേഗത്തില്‍. എല്ലാം ശരാശരി ഒരു മലയാളം നോവലിലേതു പോലെ.

വിവാഹം കഴിഞ്ഞ് അധികം താമസിയാതെ ഭര്‍ത്താവിന്‍്റെ ഉദ്യോഗാര്‍ഥം മലേഷ്യയിലേയ്ക്ക്. പിന്നീട് നടന്നതെല്ലാം ചലച്ചിത്രത്തിലെ രംഗങ്ങള്‍ കണക്കെ മനസ്സിലുണ്ട്. ചൈനക്കാരി പെണ്ണിന്‍്റെ അല്‍പവസ്ത്രത്തിലെ അംഗലാവണ്യമാണ് പുളിയിലക്കരയേക്കാളും നല്ലതെന്ന് കണ്ടത്തെിയ ഭര്‍ത്താവ്. ആശ്വാസമായത് പുസ്തകങ്ങള്‍.ലൈബ്രറിയിലെ ലെഡ്ജറില്‍ പുസ്തകങ്ങള്‍ രേഖപ്പെടുത്തി മടങ്ങുന്നേരം ഒരു ദിവസം മലയാളത്തിലുള്ള ചോദ്യം കേട്ട് ആദ്യമൊന്ന് അമ്പരന്നു. നാട്ടിലെവിടെയാണ്.  ഇങ്ങനെ ഇടിച്ച് കയറി പരിചയപ്പെടുന്നവരോട് തട്ടിക്കയറാറുള്ളതാണ്. എന്നാല്‍ എന്തുകൊണ്ട് താനന്ന് മൗനിയായി. തുടര്‍ ചോദ്യങ്ങള്‍ക്കെല്ലാം സൗമ്യമായി മറുപടി പറഞ്ഞു. അന്നത്തെ പരിചയപ്പെടല്‍ പിന്നീട് വിശാലമായ സൗഹൃദത്തിന് വഴിമാറി. നല്ല പുസ്തകങ്ങള്‍ വായിക്കാനായി നിര്‍ദ്ദേശിക്കും. ചിലപ്പോള്‍ തിരഞ്ഞെടുത്ത് മാറ്റി വയ്ക്കും. സ്വകാര്യ ശേഖരത്തിലെ കെ.സുരേന്ദ്രനും എസ്.കെ.പൊറ്റെക്കാടുമൊക്കെ തനിക്കു മാത്രമായി പുറത്തുവന്നു. വളരെ വൈകി മാത്രമാണ് മനസ്സ് തുറന്നത് . നാട്ടിന്‍പുറത്തുകാരിയായ ഭാര്യ ചീനക്കാരന്‍്റെ കൂടെയായി താമസം. കുട്ടികളും കൈവിട്ടു പോയി. ഇതിനിടെ ഭാര്യയ്ക്ക് ചീനക്കാരനിലുണ്ടായ മകന്‍ യാദൃച്ഛികമായി കൈയിലത്തെി. അവനെ സ്വന്തം മകനെപ്പോലെ വളര്‍ത്തുന്നു.
മലയാളത്തിലുള്ള സംസാരം കേട്ട് മറുനാട്ടുകാര്‍ അത്ഭുതത്തോടെ നോക്കി.ചിലര്‍ ഗൂഡസ്മിതത്തോടെ നടന്നകലും. മറ്റുചിലര്‍ ഒളികണ്ണെറിഞ്ഞ് പരസ്പരം കുശുകുശുക്കും. ഇക്കാര്യം ആദ്യം ശ്രദ്ധയില്‍ പെടുത്തിയത് ആരാണ്. താനോ സേതുവോ ? സേതുവുമായി തനിക്കുള്ള ബന്ധം യഥാര്‍ത്ഥത്തില്‍ എന്തായിരുന്നു. സുഹൃത്ത്, സഹോദരന്‍ ? അതോ കാമുകനോ ? റസ്റ്ററന്‍്റില്‍ എപ്പോഴെങ്കിലുമൊരിക്കല്‍ ഒരു ചായ.  ഇരുവര്‍ക്കും ഇഷ്ടപ്പെട്ട രാജ്കപൂര്‍ സിനിമ ഒന്നിച്ചിരുന്ന് കാണാനുള്ള അവസരം വേണ്ടെന്നു വെയ്ക്കല്‍. ഇതില്‍ ഒതുങ്ങിയല്ളോ എല്ലാം. എന്നാലും   മനസ്സുകള്‍ പരസ്പരം സംവദിച്ചിരുന്നു. സേതുവിനെ കൃത്യമായി എത്രദിവസം എത്രസമയം കണ്ടുവെന്ന് ഇപ്പോഴും പറയാം. എന്തൊക്കെ സംസാരിച്ചുവെന്നും മറന്നിട്ടില്ല. താരാനാഥിനോടൊപ്പം എത്ര വര്‍ഷങ്ങളാണ് ചെലവഴിച്ചത്. അയാളുടെ രണ്ട് കുട്ടികളെ പ്രസവിച്ചു. പോറ്റി വളര്‍ത്തി. പക്ഷെ തന്‍്റെ ജീവിതത്തില്‍ കൂടുതല്‍ നിറഞ്ഞുനില്‍ക്കുന്നത് താരാനാഥിനെക്കാള്‍ കൂടുതല്‍ സേതുരാമനല്ളേ?  ചിന്തകള്‍ തടുത്തുനിര്‍ത്താനുള്ള ശ്രമം വിജയിച്ചില്ല.
എന്നാണ് സേതു തന്നോട് അതു പറഞ്ഞത്. നാട്ടില്‍ നിന്നും വിട്ടതില്‍ പിന്നെ താന്‍ അടുത്തു വരുമ്പോള്‍ മാത്രമാണ് നാടിനെ കുറിച്ച് ഓര്‍ക്കുന്നത്. വെളിച്ചെണ്ണയുടെ മണമുള്ള ഒരു പെണ്‍കുട്ടിയെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താന്‍ കാണുന്നതെന്ന് പറഞ്ഞ സേതുവിനോടുള്ള യഥാര്‍ത്ഥ വികാരമെന്തായിരുന്നു. പ്രേമം, ആരാധന?.ഒരിക്കലുമല്ല. .പിന്നെയെന്ത്. ബഹുമാനമോ ആദരവോ? .നന്ദിയോ,  കടപ്പാടോ ?    ഇതിലൊന്നും ഒതുക്കാവുന്നതല്ലല്ളോ അത്. ഇംഗ്ളീഷില്‍ പറയുംവിധം പ്ളേറ്റോണിക് ലൗവോ? ചുരുങ്ങിയ പക്ഷം അതെങ്കിലും ആവേണ്ടതല്ളേ ഈ ബന്ധം.
തന്നെപ്പോലൊരു പെണ്‍കുട്ടിയെ ഒരിക്കലും മനസ്സില്‍ നിന്ന് മാച്ചുകളയാനാകില്ളെന്ന് നാട്ടിലേയ്ക്ക് തിരിക്കും മുമ്പേ സേതു പറഞ്ഞത് ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്നു. താരാനാഥും കുട്ടികളുമൊത്ത് എയര്‍പോര്‍ട്ടിനകത്തേയ്ക്ക് കടന്നശേഷം യാത്രയയക്കാനത്തെിയ അയല്‍ക്കാരി വൃദ്ധയെ ഒരിക്കല്‍ കൂടി കണ്ടുവരാമെന്ന് പറഞ്ഞ് തിരികെ പുറത്തിറങ്ങിയത് എന്തിനായിരുന്നു. സേതു അവിടെ കാത്തുനില്‍പ്പുണ്ടായിരിക്കുമെന്ന് തനിക്കും, താന്‍ ഇറങ്ങി വരുമെന്ന് സേതുവിനുമറിയാമായിരുന്നു.  കഴിഞ്ഞ തവണ ലക്ഷ്മിയെ യാത്രയയക്കാന്‍ എയര്‍പോര്‍ട്ടില്‍ ചെന്നപ്പോള്‍ കൊച്ചുപെണ്‍കുട്ടികള്‍ കവിളോട് ചേര്‍ത്തു വച്ച മൊബൈലില്‍ കിന്നാരം പറയുന്നത് കണ്ടു.  ഒന്ന് പ്രണയിക്കാന്‍ അവരെത്ര മാത്രം ആധുനിക സാങ്കേതിക വിദ്യയോട് കടപ്പെട്ടിരിക്കുന്നുവെന്ന് ഓര്‍ത്ത് സങ്കടം തോന്നി. മനസ്സുകള്‍ക്ക് ,സംസാരിക്കാന്‍ പരസ്പരം കാണേണ്ടതുപോലുമില്ലല്ളോ. അതാണല്ളോ കാലങ്ങള്‍ക്ക് ശേഷവും സേതുവിനെ തിരിച്ച് കിട്ടിയത്. വര്‍ങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഒരിക്കല്‍ വിദേശത്തുനിന്നുള്ള ടെലിഫോണ്‍ കോള്‍ അമ്പരപ്പിച്ചു. എങ്ങനെ തന്‍്റെ നമ്പര്‍ കിട്ടിയെന്ന ചോദ്യത്തിന് ആവശ്യ.ക്കാരന് ഒൗചത്യമില്ളെന്നായിരുന്നല്ളോ മറുപടി. ആരാണ് ആവശ്യക്കാരന്‍ ? സേതുവിനേക്കാള്‍ തനിക്കായിരുന്നല്ളോ ആവശ്യം
വാശി കളഞ്ഞ് സുകന്യയോട് അയക്കേണ്ടത് എന്താണെന്ന് പറയവെ അറിയാതെ മോളെ എന്ന് വിളിച്ചു പോയി. തിരികെ അവള്‍ ചേച്ചിയെന്നാണ് വിളിച്ചത് കഴിഞ്ഞ മാസം സേതു വിളിച്ചപ്പോള്‍ ഭാര്യയുടെ മകന്‍്റെ വിവാഹത്തെക്കുറിച്ച് പറഞ്ഞത് ഓര്‍ത്തു. മരുമകള്‍ മദാമ്മയാണത്രേ. മലയാളിയായിരുന്നെങ്കില്‍ വെളിച്ചെണ്ണയുടെ മണമെങ്കിലും അറിയാനായിരുന്നേനെ എന്ന് പറഞ്ഞപ്പോഴാണ് ഒരു കുസൃതി തോന്നിയത്. പാഴ്സല്‍ പൊട്ടിച്ച് വെളിച്ചെണ്ണ കുപ്പി തുറന്ന് വാസനിക്കുന്ന സേതുവിന്‍്റെ മുഖത്തെ അത്ഭുതഭാവം ഓര്‍ത്തപ്പോള്‍ മനസ്സില്‍ ചിരിച്ചു

 കുപ്പി കിട്ടിയ ശേഷം വിളിക്കുമ്പോള്‍ സേതുവിന്‍്റെ പ്രതികരണം എങ്ങിനെയായിരിക്കും?  പാഴസല്‍ കളക്ട് ചെയ്യാന്‍ സുകന്യ അയക്കാമെന്ന് പറഞ്ഞ കൊറിയര്‍ ബോയിയുടെ കാളിംഗ് ബെല്‍ കാത്ത് സോഫയിലേയ്ക്ക് ചായുമ്പോള്‍ ചുവരിലെ ക്ളോക്കില്‍ സമയം എത്രയായെന്ന് നോക്കി. അതിലെ സൂചികള്‍ പിന്നോട്ടാണല്ളോ ചലിക്കുന്നത്. കണ്ണടച്ച് തുറന്ന് വീണ്ടും നോക്കിയിട്ടും അങ്ങനെ തന്നെയെന്ന് കണ്ടപ്പോള്‍ മൃദുലയ്ക്ക് തെല്ലും പരിഭ്രമം തോന്നിയില്ല.






1 comment: